Thursday, November 23, 2017

ഒരു കോഴി പറഞ്ഞ കഥ....


"അവസാനത്തെ അത്താഴം"

ഒരു കോഴി പറഞ്ഞ കഥ....

ഇരുട്ട് കനംവെച്ച് തുടങ്ങിയപ്പോൾ അമ്മ മക്കളെ അടുത്തേക്ക് വിളിച്ചു.
ആറുപേരും നിറഞ്ഞ കണ്ണുകളുമായി ഒന്നും മിണ്ടാതെ അടുത്തേക്ക് വന്നു.
മക്കളെ, ഇന്ന് നമ്മൾ ഒന്നിച്ചുള്ള അവസാന രാത്രിയാണ്, നാളെ ഞാൻ നിങ്ങളെ വിട്ട് മറ്റൊരു ലോകത്തേക്ക് യാത്രയാവും.
അനിവാര്യമായ മടക്കയാത്ര.
നിങ്ങൾ സങ്കടപ്പെടരുത്. അവിടെ എന്നെയും കാത്ത് നിങ്ങളുടെ അഛനുണ്ടാവും.
ഒരമ്മ എന്ന നിലയിൽ എന്റെ ജീവിതം വിജയമോ പരാജയമോ എന്നെനിക്കറിയില്ല. പക്ഷെ ഒന്നറിയാം, ഒരു കോഴി എന്ന നിലയിൽ നമുക്ക് അന്നം തന്നവർക്ക് അന്നമാവേണ്ട കടമ എനിക്കുണ്ട്.
അത് തന്നെയാണ് നമ്മുടെ ജീവിതവും.
അമ്മയുടെ വാക്കുകളെ നിർവ്വികാരമായ് കേട്ടുകൊണ്ടിരുന്ന മക്കൾക്ക് നേരേ നോക്കി അമ്മ തുടർന്നു....
നിങ്ങൾ സ്വന്തമായി കൊത്തി തിന്നാൻ പാകത്തിൽ വളർന്നിരിക്കുന്നു. മുട്ട വിരിഞ്ഞ നാൾ മുതൽ നിങ്ങളെ കാക്കക്കും കുവ്വക്കും കൊടുക്കാതെ ഞാൻ പോറ്റി വളർത്തി. ഇന്ന് നിങ്ങൾ സ്വന്തമായി ചിക്കി തിന്നാൻ തുടങ്ങി. ഇനി നിങ്ങൾക്ക് സ്നേഹിക്കാൻ അല്ലാതെ ജീവിക്കാൻ ഒരു അമ്മയുടെ ആവശ്യമില്ല.
എന്റെ ചിറകിന്റെ ചൂടും തണലും ഇന്നു രാത്രിയോടെ തീരുകയായി.
നിങ്ങൾ പരസ്പരം പിണങ്ങരുത്, തല്ല് കൂടരുത്, കാരണം നിങ്ങൾക്ക് ഇനി നിങ്ങളെ ഉള്ളൂ ഞാ.... ബാക്കി പറയാൻ ആ കോഴിക്ക് കഴിഞ്ഞില്ല ....
നിശബ്ദതയുടെ നിമിഷങ്ങൾ...
കൂടിന്റെ വാതിലിനോട് ചേർത്തടിച്ച കമ്പി വലയുടെ ഇടയിലൂടെ പുറത്തെ ഇരുട്ടിനെ നോക്കി കോഴി ഇരുന്നു... ചുറ്റിലും മക്കളും...
.....നാളെ? .....എന്റെ മക്കൾ?
ചിന്തകൾ കണ്ണുകളിലൂടെ നീർച്ചാലുകളായി ഒഴുകി തുടങ്ങി...
നീണ്ട മൗനത്തെ അവസാനിപ്പിച്ചുകൊണ്ട് മഴ തുള്ളി തുള്ളിയായ് പെയ്തു തുടങ്ങി. മഴ ശക്തമായി.
വൈകാതെ തണുപ്പും തുടങ്ങി.
കുഞ്ഞുങ്ങൾ അമ്മയുടെ ചിറകിനടിയിൽ അഭയം തേടി..
ഈ ചൂട് ഇനി എത്രനേരം?
കോഴിയുടെ മുമ്പിൽ തന്റെ ഇന്നലെകൾ തെളിഞ്ഞു വന്നു. ബാല്യം, കൗമാരം, യൗവ്വനം അങ്ങനെയങ്ങനെയീ നിമിഷം വരെ...
നാളെ?
മഴ തോരാൻ തുടങ്ങി. തന്റെ കണ്ണീരിൽ അലിഞ്ഞലിഞ്ഞ് മഴ വെറും ഒരാർത്തനാദമായ് മാറുന്നതായി കോഴിക്ക് തോന്നി.
പ്രഭാതത്തിന്റെ വരവറിയിച്ചുകൊണ്ട് അടുത്ത വീട്ടിലെ കൂടുകളിൽ നിന്നും കൂവലുകൾ തുടങ്ങി.. തന്റെ കൂട്ടിൽ മാത്രം ........
അധികം വൈകിയില്ല. രണ്ട് കൈകൾ കൂടിന്റെ വാതിലിനിടയിലൂടെ വന്ന് കോഴിയെ പൊക്കിയെടുത്തു.
കുതറിയോടാനോ, രക്ഷപെടാനോ അവൾ ശ്രമിച്ചില്ല. എങ്കിലും ചിറകിനടിയിലെ കുഞ്ഞുങ്ങളെ നോക്കി അവൾ ഒരു വട്ടം കരഞ്ഞു. കൂട്ടിലെ കൂട്ട കരച്ചിലുകൾ നിലാക്കാതെ തുടർന്നു.
പിന്നെ കുറേ നേരത്തേക്ക് മക്കൾ അമ്മയുടെ ശബ്ദം കേട്ടില്ല. അല്ല, ആ കോഴി കരഞ്ഞില്ല...
അൽപം കഴിഞ്ഞ് കഴുത്തിലേക്കാണ്ടിറങ്ങുന്ന കത്തിക്ക് മുമ്പിൽ ആ കോഴിക്കു പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.
രക്തം വാർന്നൊഴുകുമ്പൊഴും കണ്ണിലേക്ക് ഈ ലോകത്തിന്റെ അവസാന കാഴ്ച്ചകൾ മങ്ങി അലിയുന്നവരേയും കൂട്ടിലേക്ക് നോക്കി അവൾ കരഞ്ഞുകൊണ്ടിരുന്നു..
ആത്മാവ് ശരീരത്തിൽ നിന്ന് വേർപെട്ട് പോകുന്ന നിമിഷം...
ഒരു പിടച്ചിൽ കൂടി പിടഞ്ഞ് കോഴി ലോകത്തോട് യാത്രയായി.......
അന്ന് കൂടുവിട്ട് ആരും പുറത്ത് പോയില്ല. അമ്മയുടെ ചൂടും മണവും തങ്ങിനിൽക്കുന്ന കൂട്ടിൽ തേങ്ങലോടെ അവർ ഇരുന്നു.
വേർപാടെന്ന ഞെരിപ്പോടിന് മുമ്പിൽ വിശപ്പിന്റെ വിളികൾ അലിഞ്ഞില്ലാതായി..
സൂര്യൻ അതിന്റെ താണ്ഡവം കഴിഞ്ഞ് അറബിക്കടലിന്റെ ഓരത്തേക്ക് യാത്ര തുടങ്ങി..
വീട്ടിലെ വിരുന്നും ബഹളവും അടങ്ങി.
കോഴിയിറച്ചി കഴിച്ചവർ പല്ലിന്റെ ഇടയിൽ നിന്ന് കുത്തിയെടുത്ത ഇറച്ചി കഷ്ണം വെച്ച് കോഴിയുടെ വയസ്സളന്നു കൊണ്ട് പിടയിറങ്ങി തുടങ്ങി..
അധികം വൈകാതെ കൂടിന്റെ പുറത്ത് നിന്ന് ഒരു കൈ ഉള്ളിലേക്ക് വന്നു. അതിൽ ഒരു പ്ലേറ്റും,
എച്ചിൽ അടങ്ങിയ ഒരു പിടി ചോറും...
പെറ്റമ്മയുടെ കത്തിക്കരിഞ്ഞ എല്ലും മാംസവും ചേർത്ത ഭക്ഷണം...
മാതൃസ്നേഹത്തിന് മുമ്പിൽ വിശപ്പ് വീണ്ടും നോക്കുകുത്തിയായി..
കൂട്ടിന്റെ ഒരു കോണിലേക്ക് നിറഞ്ഞ മിഴികളുമായി അവർ ചേർന്ന് നിന്നു....
ആപ്പോഴേക്കും ഇരുട്ട് വീണ്ടും കനം വെച്ചു തുടങ്ങി....... മഴ വീണ്ടും പെയ്യാൻ തുടങ്ങി.......



Popular Groups

No comments:

Post a Comment

Featured GROUP

Motocraze Links

  URL https://www.motocraze.in/xinornexohalfhelmetformenandwomenmedium/pid-2226296913 https://www.motocraze.in/studds-kids-helmet/cid-114971...